Sunday, September 26, 2010

ONV സാറിനൊരു മംഗളപത്രം


അച്ഛനെന്ന മൂന്നക്ഷരം വായ്മൊഴിയാക്കിയ മലയാളമെന്നു
മഭിമാനപൂര്‍വ്വം നെഞ്ചിലേറ്റുമീ മൂന്നക്ഷരം O.N.V.

അമ്മിഞ്ഞപ്പാലിന്റെ മാധുര്യം പോലെ..
ആരും കൊതിക്കുന്ന മലയാളഭാഷയില്‍
അക്ഷരകൂട്ടിനാല്‍ ഹാരമൊരുക്കുവാന്‍
ആദിസൂര്യതേജസ്സായൊരാള്‍ O.N.V.

പുസ്തകതാളില്‍ പഠിക്കുവാനും പിന്നെ
പലപ്പോഴായി മനസ്സില്‍ പാടിനടക്കാനും
പച്ചയാം ജീവിതസത്യങ്ങളെയെല്ലാം
പകര്‍ത്തിയെഴുതിയ പ്രതിഭാധനന്‍ O.N.V.

ഒരുവട്ടംകൂടി ഞാനോര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുമ്പോളെന്നെ
കാത്തിരിക്കുമൊരു കാരണവരെപോല്‍
പൂമുഖവാതിക്കല്‍ മന്ദസ്മിതത്തോടെ O.N.V.

തുമ്പപ്പൂ ചോറിനു കൂട്ടായ് കറിയില്‍
പ്ലാവിലകുമ്പിളില്‍ ഉപ്പുപകര്‍ന്ന മഹാമതെ..
മലയാളഭാഷക്കെന്നെന്നും രുചിയേകാ
നൊരുകുമ്പിളുപ്പായ് നീയെന്നുമുണ്ടാവണെ...

മനസ്സിലുദിക്കുന്ന വാക്കുകള്‍കൊണ്ടു ഞാന്‍
മറ്റാരും കാണാതൊരു പീഠമൊരുക്കിയതില്‍
മലയാളമണ്ണിന്റെ പുണ്യമായ് മാറിയ
മഹാഗുരുവിനെ പ്രതിഷ്ഠിച്ചിടുന്നൂ...

എവിടെ മനുഷ്യനുണ്ടവിടെല്ലാമുയിര്‍
ത്തെഴുന്നേല്‍ക്കുമെന്റെയീ ഗാനമെന്നു
പാടിപ്പറഞ്ഞ അക്ഷരഗുരുവിനര്‍പ്പിച്ചീടുന്നെന്‍
ശതകോടി പ്രണാമം പ്രണാമം പ്രണാമം

* * * * *

Friday, September 24, 2010

അര്‍ച്ചന...

നന്ദിതന്‍ കാവലാല്‍ നാലമ്പലത്തില്‍
നാടിനു നാഥനായ് വാഴുമെന്നീശ്വരാ...
നാമാര്‍ച്ചന ചെയ്തു കേഴുമീയേഴയെ
മാലകറ്റി നീ മാറോടു ചേര്‍ക്കണെ... (നന്ദിതന്‍

ക്ഷീണിതനായൊരുവേള ഞാന്‍ നിന്‍
തിരുമുറ്റത്തിരുന്നു കണ്ണീര്‍ വാര്‍ക്കവെ
ഒഴുകിവരുമൊരിളം തെന്നലായ് നീയെന്നെ
തഴുകിയുറക്കിയതും അറിയുന്നു ഞാന്‍.. (നന്ദിതന്‍

കാലത്തിന്‍ കല്പന പാലിച്ചൊരുനാള്‍
നിന്‍ തിരുസന്നിധിയില്‍ ഞാനെത്തിടുമ്പൊള്‍
കാലകാലങ്ങള്‍ക്കതീതനായ് വാഴുമെന്‍
കാരുണ്യമൂര്‍ത്തെ കാത്തിടനെ ശംഭോ... (നന്ദിതന്‍

വൈയ്ക്കം കായലെ......

കായലെ..വൈയ്ക്കം കായലെ....
എന്റെ ഭഗവാന്റെ നാട്ടിലെ കായലെ...
നിന്റെ ഓളങ്ങള്‍ ചൊല്ലുമോ സഹസ്രനാമം..
ശിവസഹസ്രനാമം......

ഈ ചെറുന്നാട്ടിലെ..ആ പെരുംകോവിലില്‍..
വാണരുളും ഭഗവാനെ വാഴ്ത്തിടാന്‍
ജനകോടികളെത്തുന്ന കണ്ടുവോ...നീ...
കായലെ.........വൈയ്ക്കം കായലെ......

അക്കരക്കടവിലെ ദേശക്കാര്‍ ‍ക്കെന്നുമെ....
ഇക്കരെ വന്നിടാന്‍ നീയെ ശരണം......
എന്റെ ഭഗവാനെ കണ്ടിടാന്‍ നീയെ ശരണം...
കായലെ .....വൈയ്ക്കം കായലെ..

നിന്റെപൊന്നോളങ്ങള്‍ കണ്‍നിറയെ കാണവെ..
യെന്റെ മനസ്സൊരു ശാന്തിതീരം.......
അതില്‍ നിന്റെ പാദസരധ്വനികള്‍ മാത്രം..
കായലെ....വൈയ്ക്കം കായലെ...... 

ചാപല്ല്യം

"ശ്രീ... ജയരാമാ....."
കച്ചേരി തകര്‍ക്കുകയാണ്. പെട്ടെന്ന് രാജു ഞെട്ടിയുണര്‍ന്നു...
ഓ... ഇതു ഇതുവരെ തീര്‍ന്നില്ലെ.. അടുത്തതു ബാലെ ആണ്. പണ്ടാരം രണ്ടു മണിയാവും തുടങ്ങാന്‍, നേരത്തെ സ്ഥലം പിടിക്കമെന്നു കരുതിയാ ഇവിടെ ഇരുന്നത്... ഉറക്കം വന്നിട്ടാണെല്‍ വയ്യ... കുറച്ചു കറങ്ങി വന്നാലൊ?

അടുത്തിരുന്ന ആളിനോടു ഇപ്പം വരാമെന്നു പറഞ്ഞു രജു പുറത്തേക്കിറങ്ങി...

പത്താം ക്ലാസ്സിലെ പരീക്ഷ ഇന്നലെയാണു തീര്‍ന്നത്. അച്ചനോടു
നേരത്തെ അനുവാദം വാങ്ങിയിരുന്നു, പരീക്ഷ കഴിഞ്ഞാല്‍ ബാലെ കാണാന്‍ വിടണമെന്നു. അമ്പലത്തില്‍ പൂരം തുടങ്ങിയിട്ടു ഇന്നു നാലു ദിവസങ്ങളായി. അമ്മേടെ കൂടെ പൊയ്ക്കൊളാന്‍ പതിവില്ലാതെ അച്ചന്‍ അനുവാദം തന്നപ്പോള്‍ ഏറെ സന്തോഷിച്ചു. അമ്പലത്തിലെത്തിയതും, അമ്മയും അനിയത്തിയും അയല്‍വക്കത്തുള്ള ചേച്ചിമാരും കൂടി ഒരു സ്ഥലത്തു ഇരിപ്പുറപ്പിച്ചു. ഏതായലും ഇതു തന്നെ അവസരം. അമ്മയോടു ഏറെനേരം കേണിട്ടാണു കറങ്ങി വരാന്‍ അനുവാദം തന്നത്, പരിപാടി തീരുന്നതിനു മുമ്പ് ഇവിടെ എത്തണം എന്ന വ്യവസ്ഥയില്‍...

ഏതായാലും ഒന്നു കറങ്ങിവരാം എന്നു കരുതി അവന്‍ കച്ചവടക്കാര്‍ ഇരിക്കുന്നിടത്തേക്ക് പോയി. വളകച്ചവടക്കാരും, കളിപ്പാട്ടം വില്‍ക്കുന്നവരും കച്ചവടത്തിന്റെ ആവേശത്തിലാണ്. രാജു അതെല്ലാം നോക്കി കണ്ടു നടന്നു നീങ്ങി.

"അനിയത്തിക്കൊരു സെറ്റ് വള വാങ്ങിയാലൊ?" അവനോര്‍ത്തു. എപ്പോഴും അടികൂടുമെങ്കിലും അവളെ അവനു വല്ല്യ കാര്യമായിരുന്നു. ഒരു വളകടയിലെത്തി അവന്‍ വളകള്‍ തിരഞ്ഞു..

പെട്ടന്നാണ് ആ കടയില്‍ തൂക്കിയിട്ടിരുന്ന പെട്രൊമാക്സിന്റെ വെളിച്ചം അവന്റെ കണ്ണില്‍ തട്ടിയത്. അവന്‍ കണ്ണൊന്നു ചിമ്മി നോക്കി.. അവന്റെയുള്ളില്‍ ഒരു കുളിര്‍തെന്നല്‍ വീശി. കടയുടെ ഒരറ്റത്തുനിന്നും ഒരു പെണ്‍കുട്ടി അവനെ തന്നെ നോക്കി നില്‍ക്കുന്നു... അവളുടെ ചുണ്ടില്‍ ഒരു മന്ദഹാസമില്ലെ?.. ഉണ്ട്...

അവന്‍ അറിയാതെ അവളെ വീണ്ടും വീണ്ടും നോക്കി. അവള്‍ അവനെത്തന്നെ നോക്കി നില്‍ക്കുകയാണ്. അവളുടെ കണ്ണുകള്‍ അവനോടെന്തൊ പറയണപോലെ അവന് തോന്നി..അതെ അവള്‍ പറയുകയാണ് താന്‍ എടുത്ത വളകള്‍ കൊള്ളീല്ലാന്ന്.. അവന്‍ അറിയാതെ ആ വളകള്‍ തിരിച്ചു വച്ചിട്ട് വേറൊരു സെറ്റ് എടുത്തു അവളെ നോക്കി. അതും പോരാ എന്നര്‍ത്ഥത്തില്‍ അവള്‍ കണ്ണടച്ചു... അവന്‍ വീണ്ടുമൊരു ജോടി വളകല്‍ എടുത്ത് അവളെ നോക്കി... അവളുടെ കണ്ണൂകള്‍ വിടര്‍ന്നു.. അതു മതിയെന്നു ആ കണ്ണൂകള്‍ അവനോടു പറഞ്ഞു.. അവന്‍ അതു വാങ്ങിയപ്പോഴേക്കും ആ പെണ്‍കുട്ടിയും കൂടെയുള്ളവരും അവിടന്ന് നീങ്ങിതുടങ്ങിയിരുന്നു....

അവന്‍ അറിയാതെ അവന്റെ കാലുകള്‍ അവരെ പിന്‍തുടര്‍ന്നു.. അവര്‍ പലഹാരകടയില്‍ കേറിയതു കണ്ട് അവനും അവിടെ ചെന്നു ഓരൊ പലഹാരത്തിന്റെയും വില ചോദിച്ചുകൊണ്ട് അവളെ നോക്കി... അവളും ഒരു ചെറുചിരിയോടെ അവനെ നോക്കുന്നുണ്ടായിരുന്നു... ഓരൊ പലഹാരത്തിന്റെയും വില്‍ കേള്‍ക്കുമ്പോള്‍ അവനോര്‍ത്തു... അമ്മയോടു കുറച്ചൂടെ പൈസ വാങ്ങേണ്ടതായിരുന്നു എന്ന്...

പലഹാരങ്ങള്‍ വാങ്ങി പെണ്‍കുട്ടിയും കൂട്ടരും അടുത്തുതന്നെയുള്ള കോഫി ഹൗസിലേക്കു കേറി.. ഏതൊ ഒരു ഉള്‍പ്രേരണമൂലമാവാം അവനും അവിടെ കേറി അവരുടെ അടുത്തയുള്ള ഇരിപ്പിടത്തില്‍ ഇരുന്നു... സന്തോഷത്തോടെ അവന്‍ ഒരു ചായക്കു ഒര്‍ഡര്‍ കൊടുത്തു...

"കഴിക്കാന്‍ എന്തേലും വേണൊ?"
"വേണ്ട" വെയിറ്ററുടെ ചോദ്യത്തിനു അലസമായി മറുപടി പറഞ്ഞെങ്കിലും അവനറിയാമായിരുന്നു ഇനി കയ്യില്‍ ഒരു കോഫിക്കുള്ള പൈസ മാത്രമെ ഉള്ളുവെന്ന്...

ചായകുടിക്കിടയില്‍ ഒളികണ്ണിട്ടുനോക്കുന്ന ആ പെണ്‍കുട്ടിയെ നോക്കിയിരിക്കുമ്പോള്‍ അവനു പെട്ടന്നൊരാശയം തോന്നി.. ഈ വള സെറ്റ് ആ കുട്ടിക്കു കൊടുത്താലൊ? അനിയത്തിക്കുവേണ്ടി ഇനിയും വാങ്ങാല്ലൊ... മാത്രമല്ല.. ഈ വളകള്‍ ഈ കുട്ടിക്ക് നന്നായി ചേരുവേം ചെയ്യും...അങ്ങിനെ ആലോചിച്ചുകൊണ്ടവന്‍ അവളോടു കണ്ണുകള്‍കൊണ്ടു ചോദിച്ചു...

"ഈ വളകള്‍ ഞാന്‍ നിനക്കു തരട്ടെ?"

അവളും തന്റെ കണ്ണൂകളാല്‍ അവനെ അറിയിച്ചു..ഈ മേശപ്പുറത്തു വച്ചോളൂന്ന്...

ചായകുടി കഴിഞ്ഞു കൂടെയുള്ളവര്‍ കൈകഴുകാന്‍ പോയപ്പോള്‍ അവന്‍ പെട്ടന്നു ആ വള സെറ്റിന്റെ പൊതി അവളുടെ മേശപ്പുറത്തു കൊണ്ടുവച്ചു.. എന്നിട്ടു കൈകഴുകാനായി പോയി..തിരിച്ചുവന്നപ്പോള്‍ അവള്‍ ആ പൊതിയെടുത്തു തന്റെ കൈയ്യിലുള്ള ബാഗില്‍ ഇട്ടുകൊണ്ടു അവനെ തിരിഞ്ഞു നോക്കുന്നതാണു കണ്ടത്.. അവന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു...

കോഫി ഹൗസില്‍ നിന്നും ഇറങ്ങിയ അവര്‍ ബസ് സ്റ്റാന്റിലേക്കാണു പോയത്.. അവര്‍ക്കു പോവാനുള്ള ബസ് തയ്യാറായ് നില്‍ക്കുകയായിരുന്നു...അവര്‍ അതില്‍ കയറി...അല്പ സമയത്തിനു ശേഷം ബസ് നീങ്ങിതുടങ്ങി... അവള്‍ ആരും കാണാതെ പിന്നില്‍നിന്നും അവളെ തന്നെ നോക്കിനില്‍ക്കുന്ന അവനെ കൈവീശി കാണിച്ചു.... പൂരത്തിരക്കയതിനാല്‍ ബസ് മെല്ലെയാണു നീങ്ങികൊണ്ടിരുന്നത്... അവന്‍ ആ ബസിന്റെ പിറകെ ഏറെനേരം നടന്നു...

പെട്ടന്നാണ് അവന് ഒരു ബുദ്ധി തോന്നിയത്... അവന്‍ അടുത്തുകണ്ട ഒരു കടയിലേക്കോടി.

"ചേട്ടാ... ആ പേനയൊന്നു തരാമൊ? ഒരു ചെറിയ പേപ്പറും.." ഒറ്റശ്വാസത്തില്‍ അവനതു പറയുമ്പോഴും അവന്റെ കണ്ണുകള്‍ ആ ബസിന്റെ പിറകെ ആയിരുന്നു...

തെല്ലൊരതിശയത്തോടെ ആ കടക്കാരന്‍ കൊടുത്ത പേനയും പേപ്പറും വാങ്ങി അതില്‍ അവന്‍ തന്റെ പേരും സ്കൂളിന്റെ അഡ്രസ്സും എഴുതിയെടുത്ത് തിരികെ ഓടി..

അവന്‍ നോക്കുമ്പോള്‍ ബസ് കുറെയേറെ മുന്നോട്ട്പോയിരുന്നു... അവന്‍ കച്ചവടക്കാര്‍ക്കിടയിലൂടെ ഓടി ബസ് എത്തിച്ചേരേണ്ട സ്റ്റോപ്പില്‍ എത്തി കാത്തു നിന്നു... അല്പസമയത്തിനകം ബസ് എത്തിയതും അവന്‍ അവളുടെ ശ്രദ്ധകിട്ടാനായി അല്പം മാറിനിന്നു..പക്ഷെ അവള്‍ അവനെ ശ്രദ്ധിച്ചതേയില്ല....

ബസ് പതിയെ നീങ്ങിതുടങ്ങി... ഒരു പ്രാവിശ്യമെങ്കിലും അവള്‍ തിരിഞ്ഞുനോക്കുമെന്ന പ്രതീക്ഷയോടെ അവന്‍ ആ ബസ് പോയ ഭാഗത്തേക്കു നോക്കിനിന്നു...അവന്‍ അറിയാതെ അവന്റെ കയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന ആ കടലാസുതുണ്ട് ഊര്‍ന്ന് നിലത്തുവീണു....

ദേവീ... കിഴക്കങ്കാവിലമ്മെ..

കിഴക്കന്‍കാവില്‍ കുടികൊള്ളും ഭഗവതി
കീഴ്ക്കാവിലമ്മേ ശരണം
കരളില്‍ നീറും ദുഖവുമായ്...
കാത്തുനില്പ്പൂ ഞാന്‍ നിന്‍ തിരുമുന്‍പിലമ്മെ.......(കിഴക്കന്‍ക്കാവില്‍

ഒന്നുമറിയാത്ത കാലത്തുചെയ്ത
തെറ്റുകളത്രയും പൊറുത്ത ദേവി....
നിന്റെ കാരുണ്യക്കടലീന്നൊരു..
കൈക്കുടന്നനീരിനായ് കാത്തുനില്പ്പൂ ഞാനി
ന്നൊരു ഭിക്ഷാംദേഹിയെപ്പോലെ......(കിഴക്കന്‍ക്കാവില്‍

ഇടനെഞ്ചുപിടയുന്നു ദേവി...
നിന്‍ തിരുമുന്‍പില്‍ നില്‍ക്കുന്ന നേരം...
ഇനിയും താമസമരുതേ..യമ്മെ..
പാപിയാമെനിക്കുനീ മോക്ഷമതേകുവാന്‍....
നിന്‍പാദസന്നിധിയിലൊരഭയമതേകുവാന്‍.......(കിഴക്കന്‍ക്കാവില്‍