Tuesday, May 5, 2015

അച്ചന്‍....



വായ്മൊഴിയായും, വരമൊഴിയായും,
വാനോളം പുകഴ്ത്തീടുന്നമ്മയെ നാം
അറിയാതെയെങ്കിലും മറന്നീടുന്നൊരുവേള
അച്ചനെന്ന സ്നേഹത്തെ നെഞ്ചോടു ചേര്‍ത്തിടാന്‍..
ആ പേരാലിന്‍ തണലേറ്റിരുന്നിടുമ്പോഴും
മറന്നീടുന്നു നാം സൂര്യതാപമേറ്റു പിടയുമതിന്റെ വേദന..

കറിക്കൂട്ടിനു സുഗന്ധമേകിയ കറിവേപ്പിലയെ
കയ്യോടെയെടുത്തു പുറന്തള്ളുന്ന നാം
നമുക്കു താങ്ങായ്, തണലായ് നില്‍ക്കുമച്ചനെ
വെറുമൊരു കറിവേപ്പിലയായ് കാണാതിരിക്കുക....

Wednesday, March 18, 2015

ഉദയനാപുരത്തപ്പന്

ഉദയനും വന്നു വണങ്ങിനിന്നിടുമെന്റെ
ഉദയനാപുരത്തപ്പാ പ്രണാമം..
താരകള്‍ ദീപാരാധന നടത്തീടും..
താരകവൈരിക്കെന്‍ പ്രണാമം...

പൊന്നില്‍തിളങ്ങും നിന്‍ വേല്‍ കണ്ടിടുമ്പോള്‍
പൊന്നായ് തിളങ്ങുന്നു നിന്മുഖകാന്തിയും..
മനസ്സില്‍ പൊന്നായ് തിളങ്ങുന്നു നിന്മുഖകാന്തിയും...

സോദരനും പിന്നെ ദേവിയുമുണ്ടിവിടെ
സായുജ്യം നേടുവാന്‍ വേറെന്തുവേണം
ദര്‍ശനസായുജ്യം നേടുവാന്‍ വേറെന്തുവേണം...

പഴമാണു നിനക്കേറെ പ്രിയമെന്നറിഞ്ഞു ഞാന്‍
പഴവും നിവേദിച്ചു കാത്തുനിന്നു..
നിന്‍ മന്ദസ്മിതത്തിനായ് കാത്തുനിന്നു..

വല്ലാതെ വലഞ്ഞുഞാന്‍ വന്നതാണെ-
നിക്കില്ലാ ഒരാശ്രയം വേലായുധാ...
വേറെയില്ലാ ഒരാശ്രയം വേലായുധാ...

മയൂരനടനമതൊന്നിനി കണ്ടിടേണം
മനസ്സിന്റെ വ്യാധികള്‍ മാറ്റിടാനായ്..
എന്‍ മനസ്സിന്റെ വ്യാധികള്‍ മാറ്റിടാനയ്...

വൈക്കത്തപ്പന്

ഉദയനാപുരത്തൊരുണ്ണിയുണ്ടപ്പാ...
ഉരുകുന്ന മനസ്സുമായൊരുണ്ണിയുണ്ടപ്പാ...
കാര്‍ത്തികേയനോടൊന്നു ചൊല്ലിടാമോ..
കാത്തിടണമവനെയിനിയെന്നെന്നുമീ പാരില്‍.....

ആശ്രയംതേടിയവനലയുന്ന നേരം
ആശ്രിതവല്‍സലനായ് നിറഞ്ഞിടുവാന്‍
അവനിലൊരാശ്രിതവല്‍സലനായ് നിറഞ്ഞിടുവാന്‍..
കാര്‍ത്തികേയനോടൊന്നു ചൊല്ലിടാമോ..
കാത്തിടണമവനെയിനിയെന്നെന്നുമീ പാരില്‍....

ജീവിതതാളം മുറുകുന്നനേരം..
ചോടുകള്‍ പിഴയ്ക്കാതെ നിന്നിടുവാന്‍...
തന്‍ ചോടുകള്‍ പിഴയ്ക്കാതെ നിന്നിടുവാന്‍.
കാര്‍ത്തികേയനോടൊന്നു ചൊല്ലിടാമോ..
കാത്തിടണമവനെയിനിയെന്നെന്നുമീ പാരില്‍....

കാലമവനിലന്ധകാരം നിറച്ചിടുമ്പോളൊരു
കാര്‍ത്തിക വിളക്കായ് തെളിഞ്ഞിടുവാന്‍
അവനിലൊരു കാര്‍ത്തിക വിളക്കായ് തെളിഞ്ഞുടുവാന്‍
കാര്‍ത്തികേയനോടൊന്നു ചൊല്ലിടാമോ..
കാത്തിടണമവനെയിനിയെന്നെന്നുമീ പാരില്‍.......